2013, ജനുവരി 13, ഞായറാഴ്‌ച

'ബ്ലാക്ക്‌മാന്‍ ' തിരക്കഥ എന്തിന് ?

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ മാസങ്ങളായി അരങ്ങുവാഴുന്ന ബ്ലാക്ക്‌മാന്‍ കഥ ദലിതരും പിന്നാക്കക്കാരും താമസിക്കുന്ന ഗ്രാമങ്ങളിലും കോളനികളിലും ഭീതിയുടെ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. രണ്ടുമാസം മുമ്പു തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വിതുര എന്ന ഗ്രാമത്തിലാണ് ബ്ലാക്ക്‌മാന്‍കഥയ്ക്ക് തുടക്കം. നാട്ടുകാര്‍ പറയുന്നതിങ്ങനെ: കറുത്ത കോട്ടണിഞ്ഞ്, മുഖം മറച്ച,് മാരകായുധങ്ങളുമായാണ് ബ്ലാക്ക്‌മാന്‍ വരുന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകള്‍ കേന്ദ്രീകരിച്ചാണ് ബ്ളാക് മാന്റെ ആക്രമണം. രാത്രികാലങ്ങളില്‍ കതകില്‍ തട്ടിവിളിച്ച് ശബ്ദമുണ്ടാക്കുക, വീട്ടുകാര്‍ കതകുതുറന്നു നോക്കുമ്പോള്‍ ബ്ലാക്ക്‌മാന്‍ ഓടിമറയുക- ഇങ്ങനെ നീളുന്നു പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകള്‍.
ഒക്ടോബര്‍ 15ന് ആറ്റിങ്ങല്‍ കടവിള കാട്ടുപറമ്പ് പ്രദേശത്ത് കൂലിവേല കഴിഞ്ഞു മടങ്ങിയെത്തിയ കെട്ടിട നിര്‍മാണത്തൊഴിലാളികളായ ദലിത് യുവാക്കളെ നാട്ടുകാര്‍ ബ്ലാക്ക്‌മാന്നെന്ന് ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. നാട്ടില്‍ ബ്ലാക്ക്‌മാനന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുകയും നിരപരാധികളെ മര്‍ദ്ദിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പ്രശാന്തന്‍ കാണി കൊലപാതകശ്രമം ചുമത്തി കേസ് എടുക്കുമെന്ന് പത്രസമ്മേളനം വിളിച്ചുചേര്‍ത്തു പ്രഖ്യാപിക്കുകയുണ്ടായി.
വര്‍ക്കല ഞെക്കാട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2012 സപ്തംബര്‍ 28 വെള്ളിയാഴ്ച പകല്‍ 12 മണിക്ക് ഒരു കുട്ടിയുടെ ചെവി ബ്ളാക്മാന്‍ കടിച്ചു പറിക്കുകയും സെക്യൂരിറ്റി നിന്ന ജിവനക്കാരന്റെ തല കമ്പികൊണ്ട് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഈ ഊഹാപോഹ ക്കഥ പരിഭ്രാന്തരായ നാട്ടുകാരും രക്ഷകര്‍ത്താക്കളും സംഭവസ്ഥലമായ സ്കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ബ്ളാക്മാന്‍ സംഭവം വെറുമൊരു കെട്ടുകഥയാണെന്നു ബോധ്യമായി.

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലും കൊട്ടാരക്കര എം.സി റോഡിന് വടക്കുഭാഗത്തുള്ള വൈങ്കോട്ടൂര്‍, ഇടയം, വയയ്ക്കല്‍, അര്‍ക്കന്നൂര്‍, തേവന്നൂര്‍, പോരേടം തുടങ്ങിയ  പ്രദേശങ്ങളിലും കറുത്തകുപ്പായക്കാരായ അമാനുഷികശക്തികളെക്കുറിച്ചുള്ള കുപ്രചാരണം വ്യാപകമായിട്ടുണ്ട്. ഇളമാട്, ചടയമംഗലം, ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകളിലും ബ്ളാക്മാന്‍ പ്രചാരണം ശക്തമായി തുടരുകയാണ്.
ആയൂര്‍ ഇളമാട് പഞ്ചായത്തിലെ കുണ്ടൂര്‍ കോളനിവാസികള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ബ്ളാക്മാന്‍ ഭീതിയിലായിരുന്നു. രണ്ടുദിവസം മുമ്പ്  2012 ഒക്ടോബര്‍ 30ന് രാത്രി 11.30ഓടെ കോളനിക്ക് സമീപത്തുനിന്നും സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയ 6 പേര്‍ ഈ പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ ഉള്‍പ്പെട്ട അമ്പലംമുക്ക് ഭാഗത്തുനിന്നുള്ള ശിവസേനക്കാരായിരുന്നു. ഇവരെ കോളനിവാസികള്‍ ചടയമംഗലം പോലിസിനു കൈമാറി. എന്നാല്‍, ജീപ്പില്‍ കൊണ്ടുപോവാന്‍ തുടങ്ങുമ്പോള്‍ മറ്റൊരു ജീപ്പിലെത്തിയ ആയുധധാരികളായ ഒരു സംഘം പോലിസിന്റെ മുകയ്യില്‍ നിന്നു പിടികൂടിയവരെ ബലമായി മോചിപ്പിച്ചു കൊണ്ടുപോവുന്ന കാഴ്ചയാണ് കോളനിവാസികള്‍ക്കു മുന്നിലുണ്ടായത്. പിറ്റേ ദിവസം ദലിത് സംഘടനകളും ഡി.എച്ച്്.ആര്‍.എമ്മുമാണ് ബ്ളാക്മാന്റെ പിന്നിലെന്നു സവര്‍ണരാഷ്ട്രീയക്കാര്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം നടത്തി. സി.പി.എം, ബി.ജെ.പി, ശിവസേന തുടങ്ങിയ സവര്‍ണ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാഷ്ട്രീയവ്യത്യാസങ്ങളും കൊടിയുടെ നിറവും മറന്നു പല സ്ഥലങ്ങളിലും ബ്ളാക്മാന്റെ ഉത്തരവാദിത്തം ദലിതരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി പോലിസിലെ ചില ഉദ്യോഗസ്ഥരും സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു വിഭാഗവും കൂട്ടുനില്‍ക്കുന്നു.


കഴിഞ്ഞ കാലഘട്ടങ്ങളില്‍ ദലിതര്‍ വസിച്ചിരുന്ന ഗ്രാമങ്ങളില്‍ ‘മാടന്‍, മറുത, യക്ഷി’  തുടങ്ങിയ പിശാചുക്കളുടെ കഥകള്‍ സര്‍വസാധാരണമായി പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നില്‍ സാമൂഹികവിരുദ്ധരും സദാചാരവിരുദ്ധരുമായ സവര്‍ണരായിരുന്നു. സവര്‍ണ പുരുഷന്‍മാരുമായുള്ള അവിഹിതബന്ധങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും അറിയാതിരിക്കാന്‍ ഇത്തരം അന്ധവിശ്വാസകഥകളുടെ പ്രചാരകരായ ദലിത് സ്ത്രീകളും മുന്നിട്ടിറങ്ങിയിരുന്നു. ഇവരിലൂടെ ദലിത് സമുദായത്തിലെ  പെണ്‍കുട്ടികളെയും യുവതികളെയും ഇത്തരം നിറം പിടിപ്പിച്ച കഥകള്‍ വിശ്വസിപ്പിച്ച് തെറ്റായ വഴികളിലേക്കു തള്ളിവിടാന്‍ ഒരുകാലത്തു സാധിച്ചിരുന്നു.
വിദേശത്തുനിന്നു കടന്നുവന്ന ആര്യന്മാര്‍ വേദകാലഘട്ടത്തില്‍ അടിസ്ഥാനവര്‍ഗങ്ങളായ കറുത്തവംശജരായ ദലിതരെ അടിച്ചമര്‍ത്താന്‍ രാക്ഷസന്മാര്‍, അസുരന്മാര്‍, ചണ്ഡാളര്‍, ദാസന്മാര്‍ തുടങ്ങിയ പേരുകളാണു നല്‍കിയിരുന്നത്. എക്കാലവും ആര്യന്മാര്‍ക്ക് ഇന്ത്യന്‍ സംസ്കാരവും കറുത്തതൊലിയുള്ള മനുഷ്യരും അറപ്പിന്റെയും വെറുപ്പിന്റെയും ചിഹ്നങ്ങളായിരുന്നു. അപരിഷ്കൃതമായ ജാതിനിയമ കാലഘട്ടം കഴിഞ്ഞിട്ടും ആര്യന്മാരുടെ പുത്തന്‍ തലമുറയ്ക്കു മനോഭാവത്തിലിപ്പോഴും മാറ്റമുണ്ടാവാത്തത് അതുകൊണ്ടാണ്. അതാണ് ഇത്തരം അന്ധവിശ്വാസകഥകള്‍ ഇന്നും പടരുന്നത്. ഒരുകാലത്തു പ്രചാരത്തിലുണ്ടായിരുന്ന വെള്ളത്തിലാശാന്‍ (ജലപ്പിശാച്: നീര്‍നായയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ജലജീവി!), മല്‍സ്യകന്യക (കടലില്‍ വസിക്കുന്ന കാലിന്റെ ഭാഗത്ത് മീന്‍ വാലുള്ള മനുഷ്യയുവതി!) തുടങ്ങിയ കെട്ടുകഥകള്‍ക്കു സമാനമാണ്  2012 ല്‍ സാംസ്കാരികകേരളത്തില്‍ പ്രചരിക്കുന്ന ബ്ളാക്മാന്‍ കഥ.

പട്ടികജാതി സങ്കേതങ്ങളിലും കോളനികളിലും രാഷ്ട്രീയവിശ്വാസം ഇന്നു നഷ്ടപ്പെട്ടിരിക്കുകയാണ്. സവര്‍ണ രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ രാഷ്ട്രീയവഞ്ചന തിരിച്ചറിഞ്ഞ ദലിതര്‍ പണ്ടത്തെപ്പോലെ പാര്‍ട്ടികള്‍ക്ക് ജാഥ വിളിക്കാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ഗുണ്ടായിസത്തിനോ പോവുന്നില്ല. ഇതിനു സാഹചര്യമൊരുക്കിയത് അംബേദ്കറുടെ പ്രത്യയശാസ്ത്രം പ്രാവര്‍ത്തികമാക്കുന്ന ദലിത് പ്രസ്ഥാനങ്ങളാണ്. ഇതില്‍ വിറളിപൂണ്ട പ്രാദേശിക രാഷ്ട്രീയനേതാക്കളാണു കറുത്തവരെ ഒറ്റപ്പെടുത്താനുള്ള ബ്ളാക്മാന്‍ കഥയ്ക്കു പിന്നില്‍.
അജ്ഞതയിലും അന്ധവിശ്വാസത്തിലും ദാരിദ്യ്രത്തിലും കഴിഞ്ഞുകൂടുന്ന ദലിത് കോളനികളില്‍ ഇത്തരം കെട്ടുകഥകള്‍ തഴച്ചുവളരാനുള്ള സാഹചര്യം ഏറെയാണ്. അതുകൊണ്ടാണ് സവര്‍ണവിഭാഗക്കാരും മറ്റിതര സമുദായങ്ങളും ജീവിക്കുന്ന ഇടങ്ങളില്‍ ബ്ളാക്മാന്‍ കഥ ചൂടുപിടിക്കാത്തത്. ഇപ്പോഴത്തെ ബ്ളാക്മാന്‍ കഥയ്ക്കു സദാചാരവിരുദ്ധരെയും സവര്‍ണ രാഷ്ട്രീയപ്രസ്ഥാനക്കാരെയും പ്രേരിപ്പിച്ചത് സമീപകാലത്തു പട്ടികവിഭാഗ കോളനികളിലുണ്ടായ രാഷ്ട്രീയപ്രബുദ്ധതയാണ്. ദലിത് കോളനിയില്‍ ഇടക്കാലത്തുണ്ടായ സംഘടിതബോധവും രാഷ്ട്രീയമുന്നേറ്റവും ഈ ജനതയെ കാലാകാലങ്ങളായി ചൂഷണം ചെയ്തിരുന്ന രാഷ്ട്രീയ-വര്‍ഗീയശക്തികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഒരു മാറ്റം ദലിത് കോളനികളില്‍ സാധ്യമായതു കോളനിവാസികളെ ഒന്നിപ്പിക്കാനും മുഖ്യധാരയില്‍ എത്തിക്കാനുമുള്ള ഡി.എച്ച്.ആര്‍.എമ്മിനെ പോലുള്ള ദലിത് പ്രസ്ഥാനങ്ങളുടെ നിരന്തര പരിശ്രമമാണ്. ഇതിനെ രാഷ്ട്രീയപരമായി തടസ്സപ്പെടുത്താനും തകര്‍ക്കാനുമാണ് വ്യവസ്ഥാപിത രാഷ്ട്രീയ-മതശക്തികളുടെ ബ്ളാക്മാന്‍ കഥയെന്നു ജനാധിപത്യശക്തികള്‍ ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. കറുത്തവരെ ആക്രമിച്ച് ഭയപ്പെടുത്തി നിര്‍ത്താനും ദലിത് കോളനികളെ തങ്ങളുടെ വരുതിക്കു നിര്‍ത്താനും ബ്ളാക്മാന്‍ സംഭവം ഉപകരിക്കുമെന്നാണ് ഇവരുടെ രാഷ്ട്രീയവിലയിരുത്തല്‍.
ഇന്ത്യയിലും കേരളത്തിലും ഏതു കുറ്റകൃത്യങ്ങളും ശാസ്ത്രീയമായി കണ്െടത്താന്‍ കഴിയുന്ന കാലഘട്ടത്തിലാണ് ഇന്നു നാം. എന്നാല്‍ ഊഹാപോഹങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത അമാനുഷികകഥകള്‍ കൊണ്ട് പുരോഗമനപ്രസ്ഥാനങ്ങള്‍ എന്നു വീമ്പുപറയുന്നവര്‍ തന്നെ ഒരു ജനതയുടെ ജനാധിപത്യ സംഘടിത രാഷ്ട്രീയശക്തിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു പരിഹാസ്യമാണ്.     

'ബ്ലാക്ക്‌മാന്‍ ' തിരക്കഥ എന്തിന് ?, തേജസ് ദ്വൈവാരിക , (മനുഷ്യാവകാശം) അജിത്ത് നന്തന്‍കോട്
31 ഡിസംബര്‍ 2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ